കൊച്ചി: കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്. ത്രിമൂർത്തികളിൽ ഒരാളായ ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പിറന്നാൾ ആണ് ചിങ്ങമാസത്തിലെ തിരുവോണം നാൾ എന്ന് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. ഇതേ സമയത്ത് മഹാബലിയുടെ സദ്ഭരണത്തിന്റെ ഓർമ്മയ്ക്കൂടിയാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്നും കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.
എന്തു തന്നെയായാലും ഓണമെന്ന് കേൾക്കുന്ന മാത്രയിൽ ഉത്സാഹം ഉയിർത്തെഴുന്നേൽക്കുകയായി മലയാളികളുടെ മനസ്സിൽ ഇന്നും…





