മകന് ഇഷ്ടമുള്ള ചോക്കലേറ്റും സ്മാര്‍ട്ട്ജീ വച്ചും വാങ്ങി വരണമെന്നായിരുന്നു അവന്‍ അവസാനമായി ആവശ്യപ്പെട്ടത്
ഇടുക്കി: വിദേശത്തുനിന്നെത്തിയ അമ്മയില്‍ നിന്ന് അവസാന ചുംബനം ഏറ്റു വാങ്ങി ചെല്ലര്‍കോവിലില്‍ വാഹനാപകടത്തില്‍ മരിച്ച ഷാനറ്റ് നിത്യതയിലേക്ക് യാത്രയായി. അണക്കര ചെല്ലര്‍കോവിലില്‍, കഴിഞ്ഞ 17 ന് വാഹനാപകടത്തില്‍ മരിച്ച അണക്കര എട്ടാം മൈല്‍, വെള്ളറയില്‍, ഷൈജുവിന്റെ മകന്‍ ഷാനറ്റ് ഷൈജു (18) വാണ് വിദേശത്തു നിന്നെത്തിയ അമ്മ ജിനുവില്‍ നിന്ന് അവസാന ചുംബനം ഏറ്റു വാങ്ങി നിത്യതയിലേക്ക് യാത്രയായത്.
കുവൈറ്റില്‍ ജോലിക്ക് പോയി അവിടെ കുടുങ്ങിയ ഷാനറ്റിന്റെ അമ്മ ജിനുവിന് മകന്റെ മരണ വിവരം അറിഞ്ഞു യഥാസമയം തിരികെ വീട്ടിലെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ഫ്രീസറില്‍ സുക്ഷിച്ചിരിക്കുകയായിരുന്നു.ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു ജിനു വീട്ടിലെത്തി. എങ്കിലും കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം ഇന്നലെ രാവിലെ 10 മണിയോടെയാണ് കാണാനായത്. രണ്ടര മാസം മുന്‍പ് വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പുറപ്പെടുമ്പോഴാണ് അവസാനമായി മകന് ജീവനോടെ ചുംബനം നല്‍കിയത്.
മകന് ഏറ്റവും ഇഷ്ടമുള്ള ചോക്കലേറ്റും സ്മാര്‍ട്ട്ജീ വച്ചും വാങ്ങി വരണമെന്നായിരുന്നു അവന്‍ അവസാനമായി ആവശ്യപ്പെട്ടത്. തണുത്തു മരവിച്ച ഷാനറ്റിന്റെ മൃതദേഹത്തില്‍ ഇന്നലെ അവസാന ചുംബനം നല്‍കുമ്പോള്‍ താന്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഷാനറ്റ് റ്റാറ്റ നല്‍കി യാത്രയാക്കിയ നിമിഷമോര്‍ത്തു ജിനു അലമുറയിട്ട് കരഞ്ഞു. ഇന്നലെ രാവിലെ 10.30 ന് വീട്ടിലെത്തിച്ച ഷാനറ്റിന്റെ മൃദേഹത്തില്‍ എം.എം മണി എം.എല്‍.എ, ത്രിതല പഞ്ചായത്ത്‌സ പ്രതിനിധികള്‍, സാമൂഹിക സംഘടനാ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അന്തോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വൈകുന്നേരം മൂന്നു മണിയോടെ ഷാനറ്റിന്റെ മൃതദേഹം ഏഴാംമൈല്‍ ഒലിവുമല യാക്കോബായ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സാംസ്‌ക്കരിച്ചു. കഴിഞ്ഞ 17 ന് ചെല്ലാര്‍കോവില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഷാനറ്റിനോടൊപ്പം മരിച്ച സുഹൃത്ത് അലന്റെ മൃതദേഹം പിറ്റേന്ന് തന്നെ സംസ്‌കരിച്ചിരുന്നു. വിദേശത്തായിരുന്ന അമ്മ ജിനുവിന് മരണ വിവരം അറിഞ്ഞു യഥാസമയം എത്താന്‍ കഴിയാതെ വന്നതാണ് ഷാനറ്റിന്റെ സംസ്‌കാരം വൈകിയത്.
രണ്ടര മാസം മുന്‍പാണ് ഷാനറ്റിന്റെ ‘അമ്മ ‘ ജിനു കുവൈറ്റിലെ ഒരു വീട്ടില്‍ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും മൂലം അവിടെ തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. വിവരം അറിഞ്ഞു എത്തിയ കുവൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയിലെത്തി. തുടര്‍ന്ന് എംബസി താല്‍ക്കാലിക പാസ്സ്‌പോര്‍ട്ട് നല്‍കി. ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കോവിഡും വീണ്ടും പ്രതിസന്ധിയായത്. തുടര്‍ന്ന് ജിനുവിന്റെ ഭര്‍ത്താവ് ഷൈജു ഇടുക്കി എം.പി
ഡീന്‍ കുര്യാക്കോസ്, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി എന്നിവരെ ബന്ധപ്പെട്ട് ജിനുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി യുടെ സഹായം തേടി. എംബസി ഇടപെട്ട് ജിനുവിന് വിമാന ടിക്കറ്റ് തരപ്പെടുത്തി തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചി വിമാനതാവളത്തില്‍ എത്തിക്കുകയായിരുന്നു.




