
ഫ്ലോറിഡ: ഇതാ ലോകം കാത്തിരുന്ന ആ നിമിഷം… ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-9 ദൗത്യത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിൽ സുരക്ഷിതമായി ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന് അരികിലേക്ക് സ്‌പേസ് റിക്കവറി കപ്പല്‍ എത്തി. ആദ്യം നിക് ഹേഗ്, മൂന്നാമതായി സുനിത വില്യംസ്… പുഞ്ചിരിതൂകി ഓരോ യാത്രികരും പേടകത്തിന് പുറത്തിറങ്ങിയതോടെ ലോകത്തിന് ആശ്വാസമായി.
സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിത വില്യംസും പുറത്തെത്തി. 9 മാസം നീണ്ട ബഹിരാകാശ ജീവിതത്തിന്‍റെ യാതൊരു ആയാസവുമില്ലാതെ കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിതയുടെ വരവ്. ഐഎസ്എസില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 10.35നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്.




