തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. ഇടുക്കി എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. തൊടുപുഴ സ്റ്റേഷനില്‍ രാത്രി വൈകി ഉണ്ടായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലിസിന് കൈമാറുമെന്നാണ് വിവരം.രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഡി.ജി.പിക്കും മുന്‍ എസ്.ഐ.ടിക്കുമാണ് നടി പരാതി നല്‍കിയത്. എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലിസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലിസ് കടന്നത്. കേസെടുത്തതും തുടര്‍നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പൊലിസ് പറയുന്നത്.ബംഗാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് 2024 ഓഗസ്റ്റില്‍ രഞ്ജിത് കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.200910 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പാലേരി മാണിക്യത്തിലും മറ്റ് മലയാളം സിനിമകളിലും അവസരം നിഷേധിക്കപ്പെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here