ദില്ലി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്‍ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്‍ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മനു ഭാക്കറുടെ പേര് ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് വിവാദായിരുന്നു. ഇതിനെതിരെ മനുവിന്‍റെ പരിശീലകന്‍ ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കര്‍ വിശദീകരിച്ചിരുന്നു. പാരീസ് ഒളിപിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.




