തൊടുപുഴ: ജീവിതത്തില്‍ മാത്രമല്ല, കര്‍മരംഗത്തും ഒരേ പാത പിന്തുടര്‍ന്ന് ചേടത്തിയും അനുജത്തിയും. തൊടുപുഴ തൊണ്ടിക്കുഴ പുട്ടനാൽ വീട്ടില്‍ നാരായണന്‍ നായരുടെ മക്കളായ ശ്രീജ എന്‍. നായരും അനുജത്തി ലത എന്‍. നായരുമാണ് ഒരേ പാത പിന്തുടരുന്നത്. ഡി.ഫാം കോഴ്‌സ് പാസായ ഇരുവരുടെയും ജീവിതം ഏറെ സമാനതകള്‍ നിറഞ്ഞതാണ്. കര്‍മ രംഗത്ത് ഒരേ തസ്തികയില്‍ എത്തിയ ഇരുവര്‍ക്കും ജീവിതപങ്കാളിയെ ലഭിച്ചതും ഒരു മേഖലയില്‍ നിന്നു തന്നെയാണ്. കരിമണ്ണൂർ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ കരിങ്കുന്നം വേട്ടോര്‍ മഠത്തില്‍ ഷാജികുമാറിന്റെ ഭാര്യയായ ശ്രീജ എന്‍. നായര്‍ ഡി.ഫാം കോഴ്‌സ് പാസായ ശേഷം കോലാനിയിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോറില്‍ ഫാര്‍മസ്റ്റിറ്റായി ജോലി ചെയ്തു വരികെയാണ് ഏഴു വര്‍ഷം മുന്‍പ് പി.എസ്.സി നിയമനം വഴി ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേസ് 2 തസ്തികയില്‍ ജോലി ലഭിക്കുന്നത്. പൂച്ചപ്ര പി.എസ്.സിയിലേയ്ക്ക് നിയമനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫാര്‍മസിസ്റ്റ് ഗ്രേസ് 1 തസ്തികയില്‍ പ്രമോഷന്‍ ലഭിച്ചതിന് പിന്നാലെ അനുജത്തി ലത എന്‍. നായര്‍ക്കും പി.എസ്.എസ് വഴി ആരോഗ്യവകുപ്പിലേയ്്ക്ക് ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം എത്തി. രാമപുരത്ത് നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസ്റ്ററ്റായി ജോലി ചെയ്തു വരവെയാണ് ചേടത്തിയുടെ വേക്കന്‍സിയായ ഫാര്‍മസിസ്റ്റ് ഗ്രേസ് 2 തസ്തികയില്‍ ജോലി ലഭിക്കുന്നത്. പാലാ ഡിവൈ.എസ്.പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാമപുരം കിഴുതിരി രാധാമന്ദിരം വീട്ടില്‍ ഗോപകുമാറാണ് ഭര്‍ത്താവ്. ലത എന്‍. നായര്‍ ഇന്ന് വാഴത്തോപ്പ് പി.എച്ച്.സിയില്‍ ഫാര്‍മസിസ്റ്റ് ഗ്രേസ് 1 തസ്തികയില്‍ ചുമതലയേല്‍ക്കും. ഇരുവരുടെയും ജീവതത്തിലുണ്ടായ വിജയകരമായ സമാനതകളില്‍ ഏറെ ആഹ്ലാദിക്കുകയാണ് കുടുംബാംഗങ്ങള്‍.



