
മൂന്നാർ: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ കാട്ടാനി എത്തിയത് മൂന്നാർ ലോക്ക്ഹാർട്ട് എസ്റ്റേറ്റ് സ്വദേശി രാജിന്റെ കാർപോർച്ചിൽ ആണ്. ഇന്നലെ പുലർച്ചെ വീടിന് സമീപത്തു നിന്നും ശബ്ദം കേട്ടാണ് രാജ് പരിശോധന നടത്തുന്നത്. ഇതിനിടെയാണ് കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം വീടിനു സമീപം എത്തിയത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കാർപോർച്ചിൽ സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോൾ രാജ് ഞെട്ടിപ്പോയി. തന്റെ കാറിന് ഇരുവശങ്ങളിലും കാട്ടാനക്കൂട്ടം ഏറെനേരം നിലയുറപ്പിക്കുകയും പിന്നീട് മടങ്ങുകയും ചെയ്തു.
ഇവിടെ നിന്നും മടങ്ങിയ കാട്ടാനക്കൂട്ടം ഒരു മണിക്കൂറോളം മേഖലയിൽ തങ്ങി വാഴ ഉൾപ്പെടെയുള്ള കൃഷിവിളകൾ പൂർണ്ണമായും നശിപ്പിച്ചാണ് വനത്തിലേക്ക് മടങ്ങിയത്. കാട്ടാനക്കൂട്ടം എത്തിയതിന്റെ ഭീതിയിൽ ആണെങ്കിലും കാറിന് കാര്യമായ കേടുപാടുകൾ വരാത്തത് രാജിന് ആശ്വാസം പകരുന്നു. മേഖലയിൽ തുടർച്ചയായി വന്യജീവി ശല്യം ഉണ്ടായിട്ടും കാര്യമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.



