
ഇടുക്കി: പീരുമേട് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒരാഴ്ചയായി ഭീതി പരത്തിയ കടുവയെ മയക്ക് വെടി വച്ചു. ഇതിനു പിന്നാലെ കടുവ ചത്തു.
കാലിന് പരുക്ക് ഉള്ളതിനാൽ കടുവയെ ചികിത്സക്കായി തേക്കടിയിലേക്ക് കൊണ്ടു പോകാനിരിക്കെയാണ് ചത്തത്.
ആദ്യറൗണ്ട് വെടിയേറ്റപ്പോൾ അക്രമാസക്തനായ കടുവ രണ്ടാം റൗണ്ട് വെടിയേറ്റപ്പോഴാണ് മയങ്ങി വീണത്.
ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയാണ് ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ ആയത്. ഇന്ന് പുലർച്ചെ ആണ് കടുവ അരണക്കല്ലിലെ ലയത്തിന് സമീപം എത്തി വളർത്ത് മൃഗങ്ങളെ ആക്രമിച്ചത്. തുടർന്ന് സമീപത്തെ തേയില തോട്ടത്തിൽ കിടന്ന കടുവ അനുയോജ്യമായ സ്ഥലത്തേക്ക് നീങ്ങിയതോടെയാണ് ദൗത്യ സംഘം വെടി ഉതിർത്തത്.
ആദ്യ റൗണ്ട് വെടി വച്ചപ്പോൾ കടുവ ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്തു.
രണ്ട് റൗണ്ട് മയക്ക് വെടി വച്ചപ്പോഴാണ് മയങ്ങി വീണത്.
കടുവയെ വലയ്ക്കുള്ളിലാക്കി പ്രത്യേക കവചിത വാഹനത്തിൽ കയറ്റി
തേക്കടിയിലേക്ക് കൊണ്ടുപോകാമായിരുന്നു ശ്രമം.
ഈ മാസം 10-ാം തീയതിയാണ് ഗ്രാമ്പിയിലെ തേയില തോട്ടത്തിൽ കടുവയെ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ഇവിടെ കൂട് സ്ഥാപിച്ചു. എന്നാൽ കടുവ കൂട്ടിൽ കയറാതെ വന്നതോടെയാണ് മയക്ക് വെടി വയ്ക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച്ച മുതൽ ഇതിനുള്ള ശ്രമം തുടങ്ങി.
കോട്ടയം ഡി എഫ് ഒ- എൻ രാജേഷിൻ്റെയും വെറ്ററിനറി സർജൻ ഡോ. അനുരാജിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ഇന്ന് പുലർച്ചെ അരണക്കൽ എസ്റ്റേറ്റ് ലയത്തിനു സമീപം എത്തിയ കടുവ, ഒരു പശുവിനേയും നായയേയും കൊലപ്പെടുത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ കടുവയെ കണ്ടെത്തുകയും മയക്ക് വെടി വയ്ക്കുകയുമായിരുന്നു.ദൗത്യത്തിൻ്റെ ഭാഗമായി മേഖലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു




