
മൂന്നാർ : വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്.കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ വേനല്‍കനത്തതോടെ കാട്ടുപോത്തും ഭീതി പടര്‍ത്തുന്ന സാഹചര്യമുണ്ട്.മൂന്നാര്‍ ടാറ്റ ആശുപത്രി കോട്ടേഴ്‌സിന് സമീപം ഇന്നലെ കാട്ടുപോത്തിറങ്ങി. കാട്ടുപോത്ത് ഏറെ സമയം ജനവാസ മേഖലയില്‍ സ്വരൈ്യവിഹാരം നടത്തിയത് ആളുകളില്‍ ആശങ്ക ഉയര്‍ത്തി.ദിവസങ്ങള്‍ക്ക് മുമ്പ്
നല്ലതണ്ണി ഐ റ്റി ഡി മേഖലയില്‍ പകല്‍ സമയത്ത് കാട്ടുപോത്തിറങ്ങിയിരുന്നു.ലയങ്ങള്‍ക്ക് തൊട്ടരികിലൂടെയായിരുന്നു കാട്ടുപോത്തിന്റെ സഞ്ചാരം.നാളുകള്‍ക്ക് മുമ്പ് രണ്ട് തവണ മൂന്നാര്‍ ടൗണില്‍ പകല്‍ കാട്ടുപോത്തെത്തി.ജനവാസ മേഖലയില്‍ എത്തുന്ന കാട്ടുപോത്തിതുവരെ കൂടുതല്‍ പരാക്രമത്തിന് മുതിരാത്തത് ആശ്വാസമാണ്. അപ്രതീക്ഷിതമായി വന്യമൃഗങ്ങള്‍ കാടിറങ്ങിയെത്തുന്നത് തൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.വന്യമൃഗാക്രമണ ഭീഷണി ഭയന്നാണ് തൊഴിലാളികള്‍ പലയിടങ്ങളിലും ജോലിക്കിറങ്ങുന്നത്.



