തൊടുപുഴ: മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരസഭ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് ഭിന്നത ലൈബ്രറി കൗണ്‍സില്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിലും ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് നഗരസഭാ കൗണ്‍സില്‍ പ്രതിനിധിയെ തിരഞ്ഞെടുത്തപ്പോള്‍ ഭൂരിപക്ഷം ഉണ്ടായിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ മുഹമ്മദ് അഫ്‌സല്‍ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭ കൗണ്‍സിലില്‍ ഇപ്പോള്‍ 35 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് പക്ഷത്ത് 14 അംഗങ്ങളും എല്‍.ഡി.എഫിന് 12 പേരുമാണ് ഉള്ളത്. ബിജെപിക്ക് 8 അംഗങ്ങളും ഉണ്ട്. ഒരു വാര്‍ഡില്‍ പ്രതിനിധിയില്ല. ഇന്നലെ വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലീഗ് സ്വതന്ത്രനായി വിജയിച്ച ജോര്‍ജ് ജോണിനെയാണ് മത്സരിപ്പിച്ചത്. ലീഗിലെ സാബിറ ജലീല്‍, റസിയ കാസിം എന്നിവര്‍ വോട്ടെടുപ്പിന് ഹാജരായില്ല. ബാക്കി 12 പേര്‍ യു.ഡി.എഫിന് ഒപ്പം ഉണ്ടായിരുന്നു. ഇടത് സ്വതന്ത്രന്‍ ആര്‍. ഹരി ഹാജരാകാത്തതിനാല്‍ ബാക്കി 11 അംഗങ്ങളാണ് എല്‍.ഡി.എഫിന് ഒപ്പം ഉണ്ടായിരുന്നത്. ഉറപ്പായും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യം. പക്ഷേ വോട്ടെണ്ണിയപ്പോള്‍ എല്‍.ഡി.എഫിലെ അഫ്‌സലിന് 12 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 11 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫിലെ ഒരാള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തന്നെ് ഉറപ്പായി. ബാലറ്റില്‍ പേരും ഒപ്പും ഇടാത്തതിനാല്‍ വോട്ട് മറിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ബി.ജെ.പിയിലെ ഒരു കൗണ്‍സിലര്‍ എത്തിയിരുന്നില്ല. ബാക്കി ഏഴ് പേരുടെ വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി പി.ജി. രാജശേഖരന് ലഭിച്ചു. കോണ്‍ഗ്രസും ലീഗും തമ്മിലുളള അഭിപ്രായ വ്യത്യാസം അവസാനിച്ചെന്ന് നേതാക്കള്‍ പറയുമ്പോഴും കൗണ്‍സിലര്‍മാര്‍ അതൊന്നും മുഖവിലക്കെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here